നാഗ്പൂര്‍: പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുസ്ലീങ്ങള്‍ക്ക് പോകാന്‍ നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ രാജ്യങ്ങളിലേക്ക് പോകാൻ അവസരമുണ്ട്. എന്നാല്‍ ഹിന്ദു, പാഴ്‌സി, സിഖ്, ജൈന, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പോകാന്‍ ഇന്ത്യയല്ലാതെ മറ്റൊരിടമില്ല, അവര്‍ പിന്നെ എങ്ങോട്ടുപോകും. കൊലപാതകം, ബലാത്സംഗം, സ്വത്തുക്കള്‍ അപഹരിക്കല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ഉള്‍പ്പടെ നിരവധി പീഡനങ്ങളാണ് അവര്‍ നിത്യവും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് . അദ്ദേഹം പറഞ്ഞു.
